Monday, August 22, 2011

കൊപ്ര ..!!!


" ഉപ്പുപ്പ ഉപ്പുപ്പാ ഉറങ്ങല്ലേ ..എനിക്ക്   കഥ പറഞ്ഞു താ " 
 " ഉപ്പുപ്പാ ".. ശിഫാന്‍ സലീമ്ക്കയെ കുലുക്കി വിളിച്ചു
പേരകുട്ടി ശിഫാന്റെ ശബ്ദം കേട്ടാണ് സലീംക്ക ഓര്‍മകളില്‍ നിന്നും ഞെട്ടി എഴുന്നേറ്റത് .

"ഉപ്പുപ്പ നോക്ക്.. എന്റെ മേത്ത് .തേങ്ങാ പാലും എണ്ണയും.ഇത് തേച്ചാല്‍ ഇനീം ഞാന്‍ വെളുക്കും ..ശിഫ മോളെക്കളും ഞാന്‍ വെളുക്കും "

" ഹ .നല്ല കുട്ടി വേഗം പോയി കുളിച്ചു ചോറ് കഴിച്ചു വാ ..ഞാന്‍ കഥ പറഞ്ഞു തരാം"

" ഉറങ്ങല്ലേ ട്ടോ ഉപ്പുപ്പാ .. ശിഫ മോള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കേണ്ട ,ഓള് എണ്ണ തേച്ചിട്ടില്ല "

" വേഗം പോയി കുളിച്ചു വാ ..അല്ലങ്കില്‍ ഉപ്പുപ്പ ഉറങ്ങും ട്ടോ ""

" വേണ്ടാ .ഉറങ്ങല്ലേ ..
   .ഉമ്മച്ചീ  എന്നെ കുളിപ്പികീ

                         പീ.പീഈഈഈഈഈഈഈഈ "

ശിഫാന്‍ നേരെ പുറത്തേക്കു ഓടി 

ശിഫാന്‍ ഓട്ടം സലീമ്ക്കയെ ഭൂധകാല ഓര്‍മകളിലേക്ക്  തള്ളിയിട്ടു മജീദിന്റെ അതെ ഓട്ടം .അതെ കുസൃതികള്‍  .
അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ..പെട്ടന്നു തന്നെ അത് മാഞ്ഞു ..മുഖത്ത് ദുഃഖം ഘനീഭവിക്കാന്‍ തുടങ്ങി .ഈ കിളി കൊഞ്ചലുകള്‍ കേള്‍ക്കാന്‍ എന്റെ ഫാത്തി ഇല്ലല്ലോ ..
എപ്പോഴും അവള്‍ പറയും ഈ വല്യ വീട്ടിന്റെ ഉമ്മറത്ത്‌ നമ്മള്‍ രണ്ടു പേരും പിന്നെ മജിയുടെയും ജമാലിന്റെയും രസിയയുടെയും  കലപില കൂട്ടുന്ന മക്കളും ..നല്ല രസമായിരിക്കും .കരച്ചിലും ചിരിയും അങ്ങനെ അങ്ങനെ .അല്ലെ ...

അയാളുടെ കണ്ണുകള്‍ നിറഞ്ഞു .
.
തന്റെ  ഫാത്തിമ എന്നെ തനിചാക്കിയിട്ടു വര്ഷങ്ങള്‍  കഴിഞ്ഞു .

സുഖവും സന്തോഷവും പങ്കു വെച്ച് ഒരുമിച്ച് ജീവിച്ചത് തുടക്കത്തില്‍ കിട്ടിയ കുറച്ചു  വര്‍ഷങ്ങള്‍ മാത്രം .

ജീവിതത്തിന്റെ നല്ല നാളുകള്‍ പ്രവാസം കാര്‍ന്നു തിന്നു .മജ്ജയും മാംസവും പേരിന്നു പോലും ബാക്കി വെച്ചില്ല ..

പ്രവാസ ജീവിതം ഒഴിവാക്കി തിരിച്ചു പോരാന്‍ ഒരുപാട് ശ്രമിച്ചതാ .ഉപ്പയുടെ ചികില്‍സ , പെങ്ങള്മാരെ കെട്ടിക്കല്‍ , അനിയന്മാരെ ഒരു നല്ല നിലയില്‍ എത്തിക്കല്‍ , സ്വന്തമായി ഒരു വീട് ,മക്കളുടെ ഭാവി വീണ്ടും അവിടെ തങ്ങേടി വന്നു .

നീണ്ട 29 വര്ഷം .സൂര്യന്നു താഴെ മണല്‍ പരപ്പില്‍ സ്വന്തം ശരീരവും മനസ്സും ഉരുക്കിയും ഉണക്കിയും  കുറെ സമ്പാദിച്ചു .ആശിച്ചതെല്ലാം നടപ്പിലാക്കി ..

വലിയ ഒരു വീടും ,മക്കള്‍ക്ക്‌ ഉയര്‍ന്ന ജോലി,വിവാഹം .എല്ലാം നടന്നു .

പക്ഷെ ....

ഫാത്തിയുമായുള്ള ജീവിതം ..അത് മാത്രം ദൈവം എനിക്ക് നിഷേധിച്ചു .എല്ലാം ഒഴിവാക്കി ഒത്തൊരുമിച്ചു  ഒരു ജീവിതത്തിന്നു അവള്‍ വിളിച്ചതാ .അന്ന് പറ്റിയില്ല ..പറ്റിയപ്പോഴേക്കും അവള്‍ എന്നെ വിട്ടു പോവുകയും ചെയ്തു 
.
രണ്ടും മൂന്നും വര്ഷം കൂടുമ്പോള്‍ കിട്ടുന്ന ലീവ് ..ഫാത്തിയുടെ അടുത്ത് കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ ..കെട്ടിപിടിച്ചുള്ള കരച്ചിലുകള്‍ ..തന്റെ നെഞ്ചിലൂടെ ഒഴുകുന്ന അവളുടെ ചൂടുള കണ്ണുനീര്‍ .. സങ്കട പര്‍വതങ്ങള്‍ തകര്‍ന്നു തരിപ്പനമാകുന്ന ആനന്ദ രാത്രികള്‍ .അവള്‍ തരുന്ന ആശ്വാസ വാക്കുകള്‍ .ലാളനകള്‍ ..പിന്നെ മൂന്നു കുസൃതികള്‍ .. അവളെ ഓര്‍ക്കാന്‍ അത് തന്നെ ധാരാളം .

ഒരു പെരുന്നാള്‍ തലേന്ന്  ഇടിമിന്നാലായി വന്നു പടച്ചോന്‍ ഓളെ  കൊണ്ട് പോയി ..എന്നെയും എന്‍റെ മക്കളെയും തനിച്ചാക്കി 

"" ഹേയ് .എന്താ ഉപ്പ ഇത് . നിങ്ങള്‍ എന്താ ഉറങ്ങാ ???

ആ കൊപ്ര നോക്കാന്‍ പറഞ്ഞതല്ലേ .കാക്കകള്‍ വന്നാ കൊത്തി കൊണ്ട് പോകുന്നേ ...ഇവിടെ കിടക്കുന്ന നേരം അവിടെ പോയി ഇരുന്നൂടെ ""
മജീദിന്റെ ഭാര്യ നൗരീന്റെ പരുക്കന്‍  ശബ്ദം  കേട്ടാണ് സലീമക്ക ഓര്‍മകളില്‍ നിന്നും ഞെട്ടി ഉണരന്നത് 

"ആ ..കിടന്നപ്പോള്‍ അറിയാതെ മയങ്ങി പോയി മോളെ "

ശിഫാന്‍ ഓടിവന്നു സലീംക്കയുടെ മടിയില്‍ ചാടി കയറി .

.ഉപ്പുപ്പ കഥ പറഞ്ഞു താ ഉപ്പുപ്പാ  ..താ നോക്ക് ഞാന്‍ കുളിച്ചു ..നല്ല മണം ഇല്ലേ ..ഉപ്പച്ചി കൊടുത്തയച്ച സോപ്പാ

ഇവിടെ വാടാ ..അവന്‍റെ ഒരു കഥ ..പോയി വല്ലതും പഠിക്കാന്‍ നോക്ക്
നൌരിന്‍ ശിഫാന്‍റെ കൈ പിടിച്ചു വലിച്ചു റൂമിലേക്ക്‌ കൊണ്ട് പോയി.

അവളുടെ പിറുപിറുക്കല്‍  അയാളുടെ കാതില്‍  അലയടിച്ചു നിന്നു .

സലീംക്കയുടെ കണ്ണുകള്‍ നിറഞ്ഞു .

അയാള്‍ കസേരയില്‍ നിന്നു എഴുന്നേറ്റു പുറത്തെ കസേരയില്‍ പോയി ഇരുന്നു .

മുറ്റത്ത്‌ പരന്നു കിടക്കുന്ന കൊപ്ര

അയാളുടെ ചിന്തകള്‍ വീണ്ടും കാട് കയറാന്‍ തുടങ്ങി ..ഈ കൊപ്രകളെ  പോലെ തന്നെ ആയിരുന്നില്ലേ ഞാനും ഒരിക്കല്‍ ..

യൌവ്വനം മുഴുവന്‍  ചുട്ടു പൊള്ളുന്ന മണലില്‍ ..വിയര്‍ത്തു കുളിച്ചു സൂര്യന്നു താഴെ...

കൊപ്ര കണക്കേ വെയിലില്‍ കിടന്നു ഉരുകി ഉണ്ടാക്കിയ സമ്പാദ്യം ...അവസാന കാലത്ത് എങ്ങിലും ഭാര്യയും മക്കളും ഒത്തു ആസ്വദിക്കാന്‍ ആശിച്ചു ..പക്ഷെ ഒന്നും നടന്നില്ല ..ആരോടും പരിഭവമുണ്ടായിരുന്നില്ല..എല്ലാം കുടുംബ നന്മാക്കായിരുന്നു ..നല്ലത് ഉണ്ണാതെയും ഉടുക്കാതെയും ജീവിച്ചതെല്ലാം വെറുതെ ആയി . കൊപ്രയില്‍ നിന്നും ഇനി ഊറ്റി എടുക്കാന്‍  എണ്ണയില്ല ..ഉണങ്ങി കരിഞ്ഞ പിണ്ണാക്ക് അല്ലാതെ ..

ഞാന്‍  മാത്രമല്ല ഇത് പോലെ ഈ ലോകത്ത് എന്നത് മാത്രമാണ് ഒരു ആശ്വാസം ..എത്ര പ്രവാസികള്‍ .എന്നെ പോലെ .കുടുമ്പത്തിന്നു വേണ്ടി ഉരുകി ഒലിക്കുന്നു ..അവസാനം പിണ്ണാക്ക് പോലെ മജ്ജയും മാസവും നഷ്ട്ടപെട്ടു മരുന്നിനെയും ഗുളികയെയും  ആശ്രയിച്ചു ജീവിക്കേണ്ടി വരിക ..
മക്കള്‍ക്ക്‌ പോലും ഞാനൊരു  അധികപറ്റായിരിക്കുന്നു 

അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുന്നു ..റസിയ കെട്ട്യോന്റെ കൂടെ ഗള്‍ഫില്‍ .മജീദും ജമാലും  ഗള്‍ഫില്‍ ബിസിനെസ്സ്‌ 
രണ്ടു വീട്ടിലെയും പെണ്ണുങ്ങളുടെ അര്‍ഥം വെച്ചുള്ള സംസാരം .ഒരു വീട്ടിലും കാലുറച്ചു നില്ക്കാന്‍ കഴിയുനില്ല .കുത്ത് വാക്കുകളും ശാപ മൊഴികളും .ബാപ്പയുടെ കണ്ണുകളെ സ്വന്തം മക്കള്‍ക്ക്‌ പേടിയത്രേ .
.അത് ശരിയാണ് .അവരുടെ ഫാഷനും ചുറ്റിക്കറങ്ങലുകളും എന്റെ കണ്ണിന്നു കരട് തന്നെയാ ..ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ കഷ്ട്ടപെടുന്നതിന്റെ വേദന ഇവര്‍ അറിയുന്നിലല്ലോ ??

പേരകുട്ടികളില്‍ നിന്നും കിട്ടുന്ന ആ നിഷ്കലങ്ങമായ കൊഞ്ചലുകള്‍ .അതുമാത്രമാണ് ഏക ആശ്വാസം .ബാപ്പ എങ്ങനെ ജീവിക്കുന്നു എന്ന് റസിയ പോലും വിളിച്ചു ചോദിക്കുന്നില്ല .അവളുടെ ശബ്ദം കേട്ടിട്ട് വര്‍ഷങ്ങള്‍ ആയപോലെ ..

എല്ലാ കഷ്ട്ടപാടിന്റെയും അവസാനം ഒരു നല്ല നാള്‍ ഉണ്ടാവും എന്നാണ് ചൊല്ല് ..പക്ഷെ എനിക്ക് മാത്രം എന്ത്യേ ഇങ്ങനെ .. ഒരു ഇടിക്കും മിന്നലിനും തന്നെ വേണ്ടേയോ  ??എന്‍റെ ഫാത്തി ഉണ്ടെങ്കില്‍ ഇതൊന്നും ഉണ്ടാവുമായിരുന്നില്ല .ഈ കോലാഹലത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് ജീവിക്കാമായിരുന്നു ..പാതി മുറിഞ്ഞ ജീവിതം സന്തോഷഭൂരിത മാക്കാമായിരുന്നു  

 സ്വര്‍ഗത്തില്‍ ഇരുന്നു ഇതൊന്നും അവള്‍  കാണാതിരുന്നാല്‍ മതിയായിരുന്നു .അയാളുടെ മനസ്സ് സങ്കടം കൊണ്ട് നുറുങ്ങി പൊടിഞ്ഞു .
കണ്ണുനീരാല്‍ മങ്ങിയ കണ്ണാല്‍ അയാള്‍ കണ്ടു. കൊപ്രകള്‍  തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ..അല്ല .അവരും  കരയുകയാണ് .ഒരുപാട് പ്രവാസികളുടെ മുഖം അവയില്‍ മിന്നി മറയുന്നു .അവരുടെ  ഗദ്ഗദങ്ങള്‍ അയാളുടെ കര്‍ണപദത്തിലേക്ക് തുളച്ചു കയറാന്‍ തുടങ്ങി ..